കേന്ദ്ര റയിൽ മന്ത്രി വിമാന യാത്രകൾക്കായി പൊതുപണം ധൂർത്തടിക്കുന്നതായി രേഖകൾ

ഡൽഹി: കേന്ദ്ര റയിൽവേ മന്ത്രി പീയുഷ് ഗോയൽ വിമാന യാത്രകൾക്കായി പൊതുപണം ധൂർത്തടിക്കുന്നതായി രേഖകൾ. കുടുംബവുമൊത്തുള്ള യാത്രകൾക്കുപോലും പൊതുപണം ഉപയോഗിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. റയിൽവേ മന്ത്രിയായി ചുമതലയേറ്റ ശേഷം വിമാനയാത്രക്കായി പീയുഷ് ഗോയൽ കോടികളാണ് ചിലവഴിച്ചത്. റയിൽവേ മന്ത്രിയായി ഒരു വർഷം തികയും മുൻപ് പീയുഷ് ഗോയൽ ഇത്തരത്തിൽ 1023 തവണ വിമാന യാത്ര നടത്തിയിട്ടുണ്ട്.

എല്ലാ കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എയർ ഇന്ത്യയിൽ മാത്രമേ യാത്ര ചെയ്യാവൂ എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ റയിൽവേ മന്ത്രി പീയുഷ് ഗോയൽ ഈ നിർദ്ദേശം പാലിക്കുന്നേയില്ല എന്നാണ് പുറത്തുവന്ന രേഖകളിലൂടെ  വ്യക്തമാകുന്നത്. പീയുഷ് ഗോയലിന്റെ ഓരോ വിമാന യാത്രയ്ക്കും സാധാരണ ബിസിനസ് ക്ലാസ് യാത്രയേക്കാൾ 20 ഇരട്ടിയോളം ചെലവ് വരുന്നതായും റയിൽവേ രേഖകൾ വ്യക്തമാക്കുന്നു. ചാർട്ടേഡ് വിമാനങ്ങളിൽ അല്ലാതെയുള്ള യാത്രകൾക്കായി സീറ്റ് ഉറപ്പിക്കാൻ മൂന്നോ നാലോ ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തും റെയിൽവേ പണം ധൂർത്തടിച്ചിടിച്ചിട്ടുണ്ട്.