12 വയസുകാരിയുടെ മരണം; വൈറ്റമിൻ ഗുളികയെന്ന് ആരോപണം

മുംബൈ: സർക്കാർ സ്‌കൂളിൽ വിദ്യാർഥിനി മരിച്ചത് വിഷാംശം കലർന്ന വൈറ്റമിൻ ഗുളിക കഴിച്ചത് മൂലമെന്ന് ആരോപണം. ഇതേത്തുടർന്ന് മുനിസിപ്പൽ സ്‌കൂളിൽ നിന്ന് ഗുളിക കഴിച്ച 160ലേറെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബേംഗനവാടി ഉറുദു സ്‌കൂളിൽ പഠിച്ചിരുന്ന 12 വയസുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. വൈറ്റമിൻ എ, ഫോളിക് ആസിഡ് എന്നിവയ്ക്കുള്ള ഗുളിക തിങ്കളാഴ്ച സ്‌കൂളിൽ വിതരണം ചെയ്തപ്പോൾ വിദ്യാർഥിനി കഴിച്ചിരുന്നു.
ചൊവ്വാഴ്ച അവധിയെടുത്ത കുട്ടി ബുധനാഴ്ച സ്‌കൂളിൽ ഹാജരായിരുന്നു. തുടർച്ചയായി രക്തം ഛർദ്ദിച്ചതിനേത്തുടർന്ന് വ്യാഴാഴ്ച രാത്രിയിൽ കുട്ടി മരിക്കുകയായിരുന്നുവെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി.) പ്രസ്താവനയിൽ പറയുന്നു. കുട്ടികളിലെ വിളർച്ചക്കെതിരെ കേന്ദ്ര സർക്കാർ നൽകിവരുന്ന ഗുളികകളാണ് വിദ്യാർഥികൾ കഴിച്ചത്.

അതേസമയം, ഈ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതാണെന്നും അനിഷ്ട സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും അവകാശപ്പെട്ട് സ്‌കൂൾ അധികൃതർ രംഗത്തെത്തി. കുട്ടിക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്ന് ബി.എം.സി. പ്രസ്താവനയിൽ പറഞ്ഞു.