കനത്ത മഴയെതുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായനാശനഷ്ടം

തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായനാശനഷ്ടം. രാത്രിയിലും മഴ തുടർന്നുതിനാൽ പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും. പാലക്കാട് കനത്ത മഴക്ക് നേരിയ ശമനമുണ്ട്. ഇന്ന് ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി നൽകിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും നിരീക്ഷിക്കുന്നു. പട്ടാമ്പി പാലത്തിൽ വെള്ളം കയറിയതിനാൽ യാത്ര നിയന്ത്രണം ഏർപ്പെടുത്തി. മഴക്കെടുതി വിലയിരുത്താൻ ഇന്ന് മന്ത്രി എ.കെ.ബാലൻറെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്ടിലും ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. ഇപ്പോൾ മഴക്ക് നേരിയ ശമനമുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നീരൊഴുക്കിന് ശക്തി കൂടി. അപകടസാധ്യത കണക്കിലെടുത്ത് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻറെ ശക്തി പതിൻമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഇതാദ്യമായാണ് വെള്ളച്ചാട്ടം ഇത്ര ശക്തമാകുന്നത്. അതിരപ്പിള്ളി, വാഴച്ചാൽ കാടുകളിൽ തുടർച്ചയായി മഴ പെയ്തതാണ് വെള്ളം കൂടാൻ കാരണം. ഒപ്പം പെരിങ്ങൽകുത്ത്, ഷോഷയാർ ഡാമുകൾ തുറന്നുവിട്ടതും ജലനിരപ്പുയരാൻ കാരണമായെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു.

അടുത്ത ഒരാഴ്ചത്തേക്ക് അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. അതിരപ്പിള്ളി, മലക്കപ്പാറ ഭാഗത്തേക്കുളള വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ക്കിടെ ഇത് രണ്ടാം തവണയാണ് സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. കക്കി ആനത്തോട് ഡാം തുറന്നതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് കുട്ടനാട്. ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ അതീവ ജാഗ്രതയിലാണ്. പമ്പ അണക്കെട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആനത്തോട് ഡാമിൻറെ ഷട്ടറുകൾ തുറന്നതോടെ പമ്പ നദിയിൽ ഒന്നരയടിയോളം ജലനിരപ്പ് ഉയർന്നു. ഒഴുക്കും ശക്തമായി. പമ്പാ ഡാമിൽ നിന്നുള്ള വെള്ളം കൂടി എത്തിയാൽ ജലനിരപ്പ് മൂന്ന് മീറ്റർ വരെ ഉയരും. ഇതോടെ വീടുകളിൽ വീണ്ടും വെള്ളം കയറും. പമ്പ നദിയുടെ ഇരുകരയിലുള്ളവർക്കും ശബരിമല തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്ക് കൂടാതെ അമ്പലപ്പുഴ, മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂർ എന്നിവിടങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകൾ സന്ദർശിക്കും. രാവിലെ ഒൻപതിന് തിരുവല്ലയിൽ പത്തനംതിട്ട കളക്ടറുമായി കേന്ദ്രസംഘം ചർച്ച നടത്തും. അപ്പർകുട്ടനാട് മേഖലയിലെ വിവിധ ദുരിതബാധിത മേഖലകൾ സന്ദർശിക്കും. തുടർന്ന് കോട്ടയത്തെത്തുന്ന സംഘം കളക്ട്രേറ്റിൽ യോഗം ചേർന്ന് നാശനഷ്ടങ്ങൾ അവലോകനം ചെയ്യും. വൈക്കത്തും സംഘം സന്ദർശനം നടത്തും.

ഇന്നലെ മഴക്കെടുതിയിൽ മാത്രം 22 പേർ മരിച്ചു. സംസ്ഥാനത്തെ 24 അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ദുരന്തം നേരിടാനായി സർക്കാർ സൈന്യത്തിൻറെ സഹായം തേടിയിരുന്നു. തിരുവനന്തപുരം പാങ്ങോട് നിന്ന് ഇടുക്കിയിലേക്ക് സൈന്യം പുറപ്പെട്ടു. വേണ്ടിവന്നാൽ കൂടുതൽ സഹായങ്ങൾ എത്തിമെന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

പ്രളയക്കെടുതി നേരിടാൻ കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി മോദി ഫോണിൽ സംസാരിച്ചു. സംസ്ഥാനത്തിന് 5 കോടി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും എടപ്പാടി വ്യക്തമാക്കി. കേരളത്തിന് പത്ത് കോടി രൂപയുടെ സഹായം എത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും അറിയിച്ചിട്ടുണ്ട്.