ഫാദർ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽ നിന്ന് നീക്കി

ആലപ്പുഴ: കുട്ടനാട്ടിൽ വ്യാജരേഖ ചമച്ച് കാർഷിക വായ്പ തട്ടിയെടുത്ത കേസിൽ പ്രതിയായ ഫാദർ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽ നിന്ന് നീക്കി. പരസ്യ പൗരോഹിത്യ ശുശ്രൂഷകളിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. കൂദാശയും കൂദാശാനുകരണങ്ങളും നടത്തരുതെന്നും അതിരൂപതയുടെ അറിയിപ്പിൽ പറയുന്നു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ചങ്ങനാശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

കാവാലം സ്വദേശി കൊണ്ടകശ്ശേരി ഷാജി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടനാട് വികസന സമിതി അധ്യക്ഷനായിരുന്ന തോമസ് പീലിയാനിക്കൽ, റോജോ ജോസഫ്, ത്യേസ്യാമ്മ എന്നിവർ ചേർന്ന് കർഷകരുടെ പേരിൽ അവരറിയാതെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തീക തിരിമറി നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കുട്ടനാട് വികസന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും തോമസ് പീലിയാനിക്കലിനെ നീക്കിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ജൂൺമാസത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. പീലിയാനിക്കലിനെതിരെയുള്ള സഭാ നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടി.