കരുണാനിധി ഇനി ദീപ്തമായ ഓർമ്മ

 

തമിഴ്‌ രാഷ്ട്രീയത്തിലെ ഏറ്റവും കൂർമ്മ ബുദ്ധിയുളള രാഷ്ട്രീയത്രന്തജ്ഞൻ, ഡിഎംകെയുടെ നേതൃസ്ഥാനത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കി കലൈജ്ഞർ കരുണാനിധി യാത്രയായി. തിരുവാരൂരെന്ന ഗ്രാമത്തിൽ ജനിച്ച കരുണാനിധിയുടെ രാഷ്ട്രീയ വളർച്ച പോരാടി നേടിയതായിരുന്നു. ജസ്റ്റിസ് പാർട്ടി നേതാവ് അഴഗിരി സ്വാമിയുടെ പ്രസംഗങ്ങളിൽ ആക്യഷ്ടനായി ആണ് വിദ്യാർത്ഥിയായ കരുണാനിധി രാഷ്ട്രീയത്തിലേക്ക് ചുവടെടുത്ത് വച്ചത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും ഭാഷയും കരുണാനിധിയുടെ രാഷ്ട്രീയവളർച്ചയക്ക് സഹായകമായി. ഇത് പിന്നീട് പെരിയോർ ഇ.വി.രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവാക്കി.

പെരിയോറും ശിഷ്യൻ അണ്ണാദുരൈയും അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് വഴി മാറിയപ്പോൾ കരുണാനിധി അണ്ണാദുരൈക്കൊപ്പം നിന്നു. ഡി.എം.കെ തമിഴക രാഷ്ട്രീയത്തിൽ സാമൂഹിക നീതിയും പ്രാദേശിക വാദവുമുയർത്തി കാലുറപ്പിച്ചപ്പോൾ പാർട്ടിയുടെ ആദർശമുഖമായി അണ്ണാദുരൈയും തന്ത്രങ്ങളുടെ തലപ്പത്ത് കരുണാനിധിയുമായിരുന്നു. ഡി.എം.കെ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തി രണ്ട് വർഷത്തിനു ശേഷം 1969 ൽ അണ്ണാദുരൈ വിട വാങ്ങി. ഈ അവസരത്തിൽ നെടുഞ്ചെഴിയനുൾപ്പെടെ പ്രമുഖർ അണ്ണാദുരൈയുടെ പിൻഗാമിയാകാൻ മത്സരിക്കവെ എം.ജി.ആറിന്റെ പിന്തുണയോടെ കരുണാനിധി മുഖ്യമ്രന്തി സ്ഥാനത്തേക്കു വന്നു. ഡി.എം.കെയുടെ ആദ്യ പ്രസിഡന്റായി 1969ൽ കലൈജ്ഞർ സ്ഥാനമേറ്റു. അന്നു മുതൽ അഞ്ചു തവണ മുഖ്യമ്രന്തിയായ കരുണാനിധി വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കണ്ടു. എം,ജി.ആർ അണ്ണാ ഡിഎംകെ രൂപീകരിച്ചതിനു ശേഷം 10 വർഷം അധികാരത്തിൽ നിന്നും പുറത്തായി. പരാജയത്തിനിടയിലും പാർട്ടിയെ ശക്തിയോടെ സ്വന്തം കീഴിൽ നിർത്താൻ കരുണാനിധിക്കായി. എം,ജി.ആറിനു പിൻതലമുറക്കാരിയായി ജയലളിത വന്നപ്പോഴും ശക്തമായി ഡി.എം.കെയുടെ തലപ്പത്ത് കരുണാനിധിയുണ്ടായിരുന്നു. ജയലളിതയുടെയും കരുണാനിധിയുടെയും രാഷ്ട്രീയ കരുക്കൾ മാറി മാറി തമിഴ്‌നാട് ജനത അംഗീകരിച്ചിരുന്നു.

പലപ്പോഴും അഴിമതിയും കുടുംബ രാഷ്ട്രീയ തർക്കങ്ങളും പ്രതിച്ഛായയിൽ കരിനിഴൽ വീഴ്ത്തിയെങ്കിലും തമിഴ്മക്കളുടെ മനസ്സിൽ ഇപ്പോഴും രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈജ്ഞർ തന്നെയാണ്. തമിഴ് രാഷ്ട്രീയത്തിലെ തലൈവി ജയലളിത കഴിഞ്ഞ വർഷം വിട വാങ്ങിയപ്പോൾ തമിഴകത്തിന്റെ പ്രതീക്ഷയായിരുന്ന കരുണാനിധിയും പോയി.