ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് പേര്‍ കീഴടങ്ങി

കാസർഗോഡ് : മഞ്ചേശ്വരത്ത്  ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കീഴടങ്ങി. അശ്വിത്, കിരണ്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തിന് കാസർകോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 20 അംഗ പ്രത്യേക സംഘം രൂപീകരിച്ചു.  കൊലപാതകത്തിനു കാരണമായത്  രാട്രീയ വൈരാഗ്യമോ  വ്യക്തി വൈരാഗ്യമോ എന്ന് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സോങ്കൾ പ്രതാപ് നഗറിലെ  അബ്ദുൾ സിദ്ദിഖ് കുത്തേറ്റ് മരിച്ചത്.

ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണം ബി.ജെ.പി നിഷേധിച്ചു. കൊലപാതത്തിൽ പ്രതിഷേധിച്ച്  ഉച്ചയ്ക്ക് ശേഷം സി.പി.എം. മഞ്ചേശ്വരം താലൂക്കിൽ ഹർത്താല്‍ ആചരിക്കുകയാണ്.