കണ്ണൂർ വിമാനത്താവളത്തിന്റെ അന്തിമ ലൈസൻസ് സെപ്റ്റംബർ പതിനഞ്ചിനകം

സെപ്റ്റംബർ പതിനഞ്ചിനകം അന്തിമ ലൈസൻസ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറി. വ്യോമയാന മന്ത്രാലയത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണു തീരുമാനം. ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും അനുമതികൾ ഇതിനു മുൻപായി ലഭ്യമാക്കാനും യോഗത്തിൽതീരുമാനമായി. ആഭ്യന്തര സർവീസുകൾക്കും വിദേശത്തേക്കു പറക്കുന്ന ഇന്ത്യൻ വിമാനങ്ങൾക്കും അനുമതി നൽകിക്കഴിഞ്ഞു. വിദേശ കമ്പനികളുടെ വിമാനങ്ങൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ കിയാൽ ഡയറക്ടർ ബോർഡും സംസ്ഥാന സർക്കാരും വൈകാതെ തീരുമാനമെടുക്കും.

വ്യോമയാന സെക്രട്ടറി രാജീവ് നയൻ ചൗബേ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര സർക്കാർ ഏജൻസികളായ എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷൻ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, മിനിസ്ട്രി ഓഫ് ഡിഫൻസ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കസ്റ്റംസ് തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കിയാൽ മാനേജിങ് ഡയറക്ടർ വി.തുളസീദാസ്, ഡൽഹിയിലെ സ്‌പെഷൽ ഓഫിസർ എ.കെ.വിജയകുമാർ, ചീഫ് പ്രൊജക്ട് എൻജിനീയർ ഇൻ ചാർജ് കെ.എസ്.ഷിബുകുമാർ,  തുടങ്ങിയവർ പങ്കെടുത്തു