ടെലിഫോൺ എക്‌സ്‌ചേഞ്ച് കുംഭകോണം: ദയാനിധി മാരൻ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ഡൽഹി: ടെലിഫോൺ എക്‌സ്‌ചേഞ്ച് കുംഭകോണക്കേസിൽ മാരൻ സഹോദരന്മാർ ഉൾപ്പെടെ ഏഴുപേർ വിചാരണ നേരിടണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. 2004ൽ ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരൻ ചെന്നൈയിലെ വീട്ടിൽ ബിഎസ്എൻഎല്ലിന്റെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് സ്ഥാപിക്കുകയും അത് സൺ ഗ്രൂപ്പിനായി ദുരുപയോഗം ചെയ്തുവെന്നുമാണ് കേസ്.

നേരത്തെ സിബിഐ പ്രത്യേക കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഈ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും സിബിഐ പ്രത്യേക കോടതി തന്നെ കേസിൽ വിചാരണ നടത്തണമെന്നും ഉത്തരവിട്ടിരുന്നു. 12 ആഴ്ചക്കുളളിൽ കുറ്റപത്രം സമർപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ദയാനിധി മാരൻ സുപ്രീം കോടതിയെ സമീപിച്ചത്. മാരൻ സഹോദരന്മാർക്കും, രണ്ട് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്കും സൺ ടിവി ജീവനക്കാർക്കും എതിരെയാണ് സിബിഐ 2017ൽ കുറ്റപത്രം തയ്യാറാക്കിയത്. സർക്കാറിന് 1.78 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ആരോപണം.