പെട്ടിയിലൊളിച്ച് ബഹറിനിൽ എത്തി: പ്രവാസി അഞ്ച് മാസത്തിന് ശേഷം പിടിയിൽ

 

മനാമ: തൊഴിൽ വിസ പുതുക്കാനാവാത്തതിനാൽ തടികൊണ്ടുള്ള പെട്ടിയിൽ ഒളിച്ച് ബഹറിനിൽ എത്തിയ പ്രവാസിയെ അഞ്ച് മാസത്തിന് ശേഷം പൊലീസ് പിടികൂടി. നേരത്തെ രണ്ട് വർഷത്തോളം രാജ്യത്ത് താമസിച്ചിരുന്ന ഇയാൾക്ക് വിസാ കാലാവധി അവസാനിച്ചപ്പോൾ പുതുക്കാനായില്ല. തുടർന്ന് മറ്റൊരു ഏഷ്യക്കാരനാണ് രാജ്യത്തിന് പുറത്ത് പോയ ശേഷം അനധികൃതമായി തിരിച്ചുവരാനുള്ള വഴി പറഞ്ഞുകൊടുത്തത്.

തടികൊണ്ടുള്ള പെട്ടിയിൽ ഒളിച്ചിരുന്ന് കപ്പലിലാണ് ഇയാൾ രാജ്യത്ത് എത്തിയത്. അഞ്ച് മാസത്തോളം രാജ്യത്ത് അനധികൃതമായി തങ്ങിയ ശേഷം അടുത്തിടെ പൊലീസ് പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. വിസയും മറ്റ് രേഖകളും ചോദിച്ചപ്പോൾ അനധികൃതമായി രാജ്യത്ത് കടന്ന സംഭവം ഇയാൾ തന്നെ വ്യക്തമാക്കി. പിടിക്കപ്പെടാതെ ഒരു രാത്രി മുഴുവൻ പെട്ടിയ്ക്കുള്ളിൽ ഇരുന്നു.

ബഹറിനിലെത്തിയപ്പോൾ ഒരാൾ പെട്ടിതുറന്നുവെന്നതല്ലാതെ തന്നോട് ഒന്നും സംസാരിച്ചില്ലെന്നും ഇയാൾ പ്രോസിക്യൂഷനോട് പറഞ്ഞു. സഹായിച്ചയാൾ 1,50,000ഓളം രൂപയും കൈപ്പറ്റിയാതായി ഇയാൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾക്ക് അഞ്ച് മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലവധി പൂർത്തിയായ ശേഷം ഇയാളെ നാടുകടത്തും.