ഉരുട്ടിക്കൊലക്കേസ്: രണ്ട് പൊലീസുകാർക്ക് വധശിക്ഷ

 

ഉദയകുമാർ ഉരുട്ടികൊലക്കേസിൽ രണ്ട് പൊലീസുകാർക്ക് വധശിക്ഷ. കെ. ജിതകുമാറിനും എസ്.വി ശ്രീകുമാറിനുമാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്. മറ്റു പ്രതികൾക്ക് മൂന്നുവർഷം തടവും 5000 രൂപ പിഴയും കോടതി വിധിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ടി.അജിത്കുമാർ, മുൻ എസ്പിമാരായ ഇ.കെ സാബു, ടി.കെ ഹരിദാസ് എന്നിവരാണ് മറ്റ് പ്രതികൾ.

ശ്രീകണ്‌ഠേശ്വരം പാർക്കിൽ നിന്നും മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്തായ സുരേഷിനെയും 2005 സെപംതംബർ 27നാണ ്‌ഫോർട്ട് പൊലീസ് കസ്റ്റഡയിലെടുത്തത്. ഫോർട്ട് സിഐയുടെ സ്‌ക്വാഡിലുള്ള പൊലീസുകാർ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ സ്റ്റേഷനിൽ വച്ച് ഉരുട്ടികൊലപ്പെടുത്തിയെന്നാണ് കേസ്. 2005 സെപ്റ്റംബർ 27നു രാത്രി പത്തരയോടെയാണു ഉദയകുമാർ മരിച്ചത്. കൊലപാതകം, വ്യാജ രേഖചമക്കൽ എന്നിവയ്ക്ക് നൽകിയ രണ്ടു കുറ്റപത്രങ്ങൾ ഒരുമിച്ച് പരിഗണിച്ചായിരുന്നു വിചാരണ. ആറു പൊലീസുകാരാണ് രണ്ട് കേസുകളിലായി വിചാരണ നേരിട്ടത്. കൊലപാതക കേസിൽ സിബിഐ പ്രതിയാക്കിയിരുന്ന മോഹനനെന്ന പൊലീസുകാരനെ
കോടതി ഒഴിവാക്കി.

ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ വിചാരണ തുടങ്ങിയപ്പോൾ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറി. ഇതേ തുടർന്ന് ഉദയകുമാറിൻറെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 13 വർഷത്തിനു ശേഷമാണു നിർണ്ണായകമായ വിധി.