വക്കീല്‍ കുപ്പായത്തില്‍ തോമസ് പോള്‍ റമ്പാന്‍

കൊച്ചി: കേരളാ ഹൈക്കോടതി ഇന്ന് അപൂര്‍വ്വമായ കേസിന് സാക്ഷ്യം വഹിച്ചു. കേസില്‍ ഹാജരായ അഭിഭാഷകനായിരുന്നു കേസിനെ വ്യത്യസ്തമാക്കിയത്‌. ഓർത്തഡോക്‌സ് സഭയിൽ റമ്പാൻ പദവി അലങ്കരിക്കുന്ന തോമസ് പോൾ മാറാച്ചേരിയാണ് ആത്മീയ ജീവിതത്തിനൊപ്പം നിയമവൃത്തി കൂടി തെരഞ്ഞെടുത്തത്.സമുദായ സേവനത്തിന് സന്ന്യാസ ജീവിതം തെരഞ്ഞെടുത്ത, റമ്പാൻ പദവിയിലുള്ള ഒരാൾ സന്നതെടുക്കുന്നത് ഇത് ആദ്യമായിട്ടാണ്‌.

നിരവധി ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും സ്വന്തമാക്കിയിട്ടുള്ളയാളാണ് തോമസ് പോൾ. സാമൂഹ്യസേവനത്തിന് നിയമപഠനം ഉപകാരപ്പെടുമെന്നും കരുതിയാണ് എം.എൽ.ബി പഠിച്ചതെന്ന് അദ്ദേഹം പറയുന്നു. കാലടി സർവകലാശാലയിൽ നിന് എം.എസ്.ഡബ്ല്യൂ. പൂർത്തിയാക്കിയ തോമസ് പോൾ, സിക്കിം മണിപ്പാൽ സർവ്വകലാശാലയിൽ നിന്ന് എം.എസ്‌സി, മധുരാ കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ഫിൽ ബിരുദങ്ങൾ നേടിയിട്ടുണ്ട്. കർണാടക സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് എൽ.എൽ.ബി. ബിരുദമെടുത്തത്. ചർച്ച് മാനേജ്‌മെന്റിൽ ഗവേഷണ വിദ്യാർത്ഥിയാണ് അദ്ദേഹമിപ്പോൾ. വൈദിക പഠനത്തിന്റെ ഭാഗമായി മൂന്ന് വർഷത്തോളം എത്യോപ്യയിൽ സാമൂഹ്യ സേവനം നടത്തിയിട്ടുണ്ട്.