പീഡനം: വൈദീകനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: വൈദികർ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണചുമതലയുള്ള ഡിവൈഎസ്പി ജോസി കെ ചെറിയാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വൈദീകനെ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ ബന്ധവീട്ടില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കേസിലെ പ്രതികളായ വൈദികരെല്ലാം ഒളിവിൽ പോയിരുന്നു. ഇതേ തുടർന്ന് ഇവരുടെ ബന്ധുകളുടേയും സുഹൃത്തുകളുടേയും വീടുകളിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.

കേസിൽ ഒന്നാം പ്രതിയായ എബ്രഹാം വർ​ഗ്​ഗീസാണ് 16-ാം വയസ്സിൽ യുവതിയെ ആദ്യം പീ‍ഡിപ്പിച്ചത്. ഇക്കാര്യം മകന്റെ മാമോദിസാ ചടങ്ങിന് മുന്നോടിയായി നടത്തിയ കുമ്പസാരത്തിനിടെ യുവതി ഫാദർ ജോബ് മാത്യുവിനോട് വെളിപ്പെടുത്തി. പീഡനവിവരം പുറത്തു വിടും എന്ന് ഭീഷണിപ്പെടുത്തി പിന്നീട് ജോബ് മാത്യു യുവതിയെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്.