കൺസ്യൂമർഫെഡിന്റ നിത്യോപയോഗ സാധനങ്ങൾ ഇനി വീട്ടിലെത്തും

തിരുവനന്തപുരം:ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ കമ്പനികളെപ്പോലെ ഓൺലൈൻ ഷോപ്പിങ് സൈറ്റ് തുടങ്ങാനൊരുങ്ങി കൺസ്യൂമർഫെഡ്. നിത്യോപയോഗ സാധനങ്ങൾ ഉപയോക്താവിന് വീട്ടിലേക്ക് എത്തിച്ച് നൽകി കൺസ്യൂമർഫെഡിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ആദ്യഘട്ടത്തിൽ, നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിറ്റഴിക്കാനാണ് തീരുമാനം. പിന്നീട് മറ്റ് ഉൽപ്പന്നങ്ങളും ഇത്തരത്തിൽ വിപണിയിൽ എത്തിക്കും. ഈ വർഷം തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാനാണു ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തായിരിക്കും കൺസ്യൂമർ ഫെഡിന്റെ ഓൺലൈൻ സ്റ്റോർ തുറക്കുക.
ഉപയോക്താവിന് ഏറ്റവും അടുത്ത ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്റ്റോക്ക് ഉള്ള സാധനങ്ങൾ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാൻ സാധിക്കും. കൺസ്യൂമർഫെഡ് ജീവനക്കാർ സാധനങ്ങൾ വാഹനത്തിൽ വീട്ടിലെത്തിക്കും.
പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

ഓരോ ജില്ലയിലും ചുരുങ്ങിയതു 10 വിൽപനകേന്ദ്രങ്ങളെയെങ്കിലും ഓൺലൈൻ വിപണനശൃംഖലയുമായി ബന്ധിപ്പിക്കാനാണ് നീക്കം. സംസ്ഥാനത്തെ 57 മൊബൈൽ ത്രിവേണി സ്റ്റോറുകളുടെ സേവനവും പ്രയോജനപ്പെടുത്തും. വിറ്റുവരവിൽ 10 ശതമാനമെങ്കിലും ഇതിലൂടെ സമാഹരിക്കാനാണ് കൺസ്യൂമർഫെഡ് ഉ്ദദേശിക്കുന്നത്. കൺസ്യൂമർഫെഡിന്റെ ഐ.ടി വിഭാഗത്തിനാണു സോഫ്റ്റ് വെയര്‍ നിർമ്മാണത്തിന്റെ ചുമതല.