രൂപയുടെ മുല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്

യുഎസ് ഡോളറിനെതിരെ 68.87രൂപയിൽ ആരംഭിച്ച ഇന്നത്തെ വ്യാപാരം ഒരു ഘട്ടത്തിൽ 69ഉം കടന്ന് മുന്നേറി. ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളർ വാങ്ങികൂട്ടിയതുവഴി വർദ്ധിച്ചുവന്ന ഡോളർ ആവശ്യകത രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ആഗോള വിപണിയിൽ ഇന്ധന വില വർധിച്ചതും യുഎസ്-ചൈന വ്യാപാര പ്രശ്നങ്ങളും ഈ ഇടിവിന് കാരണമാണ്. രൂപയുടെ മൂല്യം പിടിച്ചു നിർത്താനുള്ള റിസർവ് ബാങ്കിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിർത്തിവയ്ക്കണമെന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചിട്ടുണ്ട്. ഇതും വിനിമയ നിരക്കിലെ വർധനവിന് ആക്കം കൂട്ടിയ ഘടകമാണ്.
കഴിഞ്ഞ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5.96ശതമാനം കരുത്താർജിച്ചിരുന്നു. എന്നാൽ 2018ന്റെ തുടക്കം മുതൽ രൂപയുടെ മൂല്യം ഇടിയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതേസമയം, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ നാടുകളിൽ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്ന പ്രവാസികൾക്ക് നേട്ടമാകും. 2013 ഓഗസ്റ്റ് 28ന് 68.80 രൂപയായതാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്. ക്രൂഡ് ഓയിൽ നിരക്കില വർധനയും വിനിമയ നിരക്കിലെ ഇടിവും ഇന്ത്യക്ക് ഒരേ സമയമുള്ള കനത്ത ആഘാതങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.