മുഖം മിനുക്കി കെ.എസ്. ആർ.ടി.സി; നാളെ മുതൽ തലസ്ഥാനത്ത് ഇ-ബസ് ഓടും

കെ.എസ്. ആർ.ടി.സിയുടെ മുഖം മിനുക്കി ഇലക്ട്രിക്ക് ബസ് സർവീസ് നാളെ മുതൽ. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്. വിജയിച്ചാൽ കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ സർവീസ് നടത്തും. കെയുആർടിസിയുടെ ലോ ഫ്‌ളോർ ബസിന്റെ അതേ നിരക്കാവും ഇ-ബസിലും ഈടാക്കുകയെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

ചൈനീസ് നിർമാതാവായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെ നിർമ്മിച്ച ഇലക്ട്രിക് ബസിൽ 40 പുഷ്ബാക്ക് സീറ്റുകളും സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്‌റ്റോൺ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് കേരളത്തിലും പരീക്ഷണ സർവീസ് നടത്തുക.

1.6 കോടി രൂപ ബസിനു വിലയുളളതിനാൽ ബസ് നേരിട്ട് വാങ്ങുന്നതിനു പകരം വാടകയ്‌ക്കെടുത്ത് ഓടിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. കിലോമീറ്റർ നിരക്കിലുളള ബസിന്റെ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കുന്നത്. ഇ-ബസിന്റെ ബാറ്ററി ചാർാജാകുന്നതിന് നാലൂ മണിക്കൂർ സമയം ആവശ്യമാണ്. ഒറ്റ ചാർജിൽ 250 കിലോമീറ്റർ ദൂരം ബസ് ഓടും. മണിക്കൂറിൽ 80 കിലോമീറ്റർ വരെ ബസിന് വേഗതയുണ്ടെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്.